ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക അനുവദിച്ച നോൺ ഇമിഗ്രന്റ് വിസകളുടെ എണ്ണം തുടർച്ചയായ രണ്ടാം വർഷവും പത്ത് ലക്ഷം കടന്നു. സന്ദർശക വിസകളുടെ എണ്ണത്തിലും ഈ വർഷം പുതിയ റെക്കോർഡാണ്. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്.
ഏകദേശം 3,31,000ൽ അധികം വിദ്യാർത്ഥികളാണ് ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി വിവിധ കോഴ്സുകളിൽ ജോയിൻ ചെയ്തത്. കൂടാതെ, അമേരിക്കയിലെത്തുന്ന വിദേശ ബിരുദ വിദ്യാർത്ഥികളിൽ ഏറ്റവുമധികം പേരും ഇന്ത്യക്കാർ തന്നെയാണ്. കഴിഞ്ഞ വർഷവും ഈ പട്ടികയിൽ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത്, എന്നാൽ ഈ വർഷം ഏകദേശം 19 ശതമാനത്തിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ വർഷം ഏകദേശം രണ്ട് ലക്ഷത്തോളം ബിരുദ വിദ്യാർത്ഥികളും ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി.
വിദ്യാർത്ഥികൾക്ക് പുറമെ വിനോദസഞ്ചാരം, ബിസിനസ് എന്നി ആവശ്യങ്ങൾക്കായും യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടായെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യയിൽ നിന്ന് അമേരിക്ക സന്ദർശിക്കുന്നവരുടെ എണ്ണം കഴിഞ്ഞ നാല് വർഷത്തിനിടെ ഏതാണ്ട് അഞ്ച് മടങ്ങ് വർദ്ധിച്ചു. 2024ലെ ആദ്യ 11 മാസങ്ങളിൽ 20 ലക്ഷത്തിലധികം ഇന്ത്യക്കാർ അമേരിക്കയിലേക്ക് യാത്ര ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 26 ശതമാനത്തിന്റെ വർദ്ധനവാണ്.