ഹോളിഡേ ടാക്സ് എന്ന എട്ടിന്റെ പണി; യുകെ മലയാളികൾ കഷ്ടത്തിലാകും

കവൻട്രി: ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്സ് രണ്ടു മാസം മുൻപ് അവതരിപ്പിച്ച ഇടക്കാല ബജറ്റ് വലിയ ജനദ്രോഹം ആണെന്ന് മാധ്യമങ്ങൾ അന്ന് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അതിന്റെ ഏറ്റവും കൊടിയ രൂക്ഷത അനുഭവിക്കേണ്ടി വരുന്നത് യുകെ മലയാളികൾ തന്നെയാണെന്ന് വ്യക്തമാകുകയാണ്. ദീർഘ ദൂര വിമാനയാത്രയ്ക്ക് റേച്ചൽ റീവ്സ് പ്രഖ്യാപിച്ച “ഹോളിഡേ ടാക്സ്” എന്ന ഇരുതല വാളിന്റെ മൂർച്ച വിമാനക്കമ്പനികൾക്കാണ് പ്രഹരമെന്നു തുടക്കത്തിൽ കരുതപ്പെട്ടിരുന്നു. എന്നാൽ വർധിച്ച നികുതി ജനങളുടെ തലയിലേക്ക് വയ്ക്കാൻ വിമാനക്കമ്പനികൾ തീരുമാനിച്ചതോടെ ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് ഒരാൾ ഏറ്റവും ചുരുങ്ങിയത് അധികമായി നൂറു പൗണ്ടിലേറെ നൽകേണ്ടി വരുമെന്നാണ് കണക്ക്.

ഒരു കുടുംബം ഒന്നാകെയുള്ള യാത്രയ്ക്ക് ഇത്തരത്തിൽ 400 പൗണ്ടിലേറെ ചിലവാക്കേണ്ടി വരുമ്പോൾ അനേകം യാത്രക്കാർക്ക് അവധിക്കാല യാത്രയ്ക്കുള്ള ഒരുക്കത്തെ കുറിച്ച് രണ്ടു വട്ടം ആലോചിക്കേണ്ടതായി വരും. ഇത് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകാനും വിമാക്കമ്പനികളുടെ ലാഭത്തെ സാരമായി ബാധിക്കാനും സാധ്യത വർധിപ്പിക്കുന്നു. 2026 ഏപ്രിൽ ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതെങ്കിലും അങ്ങോട്ടേക്ക് അധികം ദൂരം ഇല്ലെന്നു വ്യക്തമായ നിലയിൽ സർക്കാർ തീരുമാനം പിൻവലിക്കാൻ സാധ്യത മങ്ങിയതോടെ വിമാനക്കമ്പനികൾ ഭാവി പദ്ധതികളിൽ ആശങ്ക പ്രകടിപ്പിക്കുകയാണ്. എയർ ഇന്ത്യ അടക്കമുള്ള കമ്പനികൾ ഇക്കൂട്ടത്തിൽ ഉണ്ടെന്നതും യുകെ മലയാളികൾക്ക് ഭീഷണിയാണ്.

എയര്‍ ഇന്ത്യ യുകെ സര്‍വീസുകള്‍ വിപുലപ്പെടുത്താനുള്ള സാധ്യതകള്‍ പുനരാലോചിക്കേണ്ടി വരും എന്ന മുന്നറിയിപ്പ് നല്‍കിയത് ഈ സാഹചര്യം മുന്നില്‍ കണ്ടാണ്. ഇരു സര്‍ക്കാറുകളും തമ്മിലുള്ള ധാരണയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം ആണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ അതിലും ലാഭം മറ്റു രാജ്യങ്ങളിലേക്ക് പറക്കുന്നതാണ് എന്ന നില വന്നാല്‍ തീര്‍ച്ചയായും യുകെ വിമാനങ്ങളുടെ കാര്യത്തില്‍ പുനരാലോചന വേണ്ടിവരും എന്ന നിലപാടാണ് എയര്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തര ഹ്രസ്വ ദൂര സര്‍വീസുകളിലും ബജറ്റ് നിര്‍ദേശങ്ങള്‍ കാരണം തിരിച്ചടി ഉണ്ടെന്നു വ്യക്തമാക്കിയാണ് ഈസി ജെറ്റിന്റെ പ്രതികരണം. ഈ മാസം തുടക്കത്തിലാണ് തങ്ങള്‍ ആഭ്യന്തര സര്‍വീസില്‍ പലതും വെട്ടിച്ചുരുക്കും എന്ന് ഈസി ജെറ്റ് പ്രഖ്യാപിച്ചത്. മറ്റു കമ്പനികളെക്കാള്‍ വേഗത്തിലാണ് ഈസി ജെറ്റിന്റെ പ്രഖ്യാപനം എത്തിയത്. ഈസി ജെറ്റ് മന്ത്രിയോടുള്ള തുറന്ന അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു എന്നതും പ്രത്യേകതയാണ്.

ഹോളിഡേ ടാക്‌സ് എന്ന ഇനത്തിലൂടെ മള്‍ട്ടി ബില്യണ്‍ നികുതി വരുമാനമാണ് റേച്ചല്‍ റീവ്‌സിന്റെ ലക്ഷ്യം. ഏറ്റവും നിസാരമായി ഖജനാവില്‍ പണം എത്തിക്കാനുള്ള വഴിയായാണ് ഹോളിഡേ ടാക്‌സ് ബജറ്റില്‍ ഇടം പിടിച്ചത്. സാധാരണക്കാരുടെ അവധി യാത്രകള്‍ പലപ്പോഴും ഉല്ലാസത്തിനു വേണ്ടി അല്ലെന്നും പണക്കാര്‍ നടത്തുന്ന ഉല്ലാസ യാത്രകളോട് സാധാരണക്കാരുടെ യാത്രകളെ ഉപമിക്കരുതെന്നുമാണ് റേച്ചല്‍ റീവ്‌സിനെ തേടി എത്തിയ രൂക്ഷമായ വിമര്‍ശനം. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ബ്രിട്ടനില്‍ എത്തിയതോടെ നീണ്ട യാത്രകള്‍ നടത്തേണ്ടി വരുന്ന സാധാരണക്കാരുടെ എണ്ണം വർധിച്ചു വരുകയാണ്. ഇവര്‍ക്കെല്ലാം ഒരു തവണ കുടുംബത്തെ കണ്ടു മടങ്ങി വരാന്‍ ഒരു വര്‍ഷത്തെ സമ്പാദ്യ മിച്ചം പോരാതെ വരും എന്ന സാഹചര്യമാണ് റേച്ചല്‍ റീവ്‌സ് ഒരുക്കിയിരിക്കുന്നത്. ആത്യന്തികമായി വ്യോമയാന രംഗത്തെ ബിസിനസിനും ഇത് സൃഷ്ടിക്കുന്ന തിരിച്ചടികള്‍ ചെറുതല്ല. എയര്‍ ഇന്ത്യ പോലെയുള്ള കമ്പനികള്‍ നല്‍കിയ മുന്നറിയിപ്പും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

ആദ്യമായി ഹോളിഡേ ടാക്‌സ് നിലവില്‍ വന്ന 1994 യൂറോപ്യന്‍ യാത്രകള്‍ക്ക് അഞ്ചു പൗണ്ടും മറ്റ് ദീര്‍ഘദൂര യാത്രകള്‍ക്ക് പത്തു പൗണ്ടും എന്ന നിരക്കായിരുന്നു ഉണ്ടായിരുന്നു. അതാണിപ്പോള്‍ ലണ്ടനില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്രയില്‍ 102 പൗണ്ട് ആയി വര്‍ധിക്കുന്നത്. ഇന്‍ഫ്ളേഷന്‍ നിരക്കിനൊപ്പം ഈ നികുതി ഉയര്‍ന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി കൂറ്റന്‍ വര്‍ധനയ്ക്ക് തയ്യാറായത്. അതേസമയം നികുതി രംഗത്തെ വിദഗ്ധരുടെ പഠനം അനുസരിച്ചു ഇന്‍ഫ്‌ളേക്ഷന്‍ അനുസരിച്ചാണെങ്കില്‍ യൂറോപ്പിലേക്ക് 10.31 എന്ന നിരക്കും ഇന്ത്യയടക്കം ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് 20.62 എന്ന നിരക്കും മാത്രമായി മാറും. എന്നാല്‍ അതാണിപ്പോള്‍ അഞ്ചിരട്ടി വര്‍ധനയോടെ 102 പൗണ്ടില്‍ എത്തി നില്‍ക്കുന്നത്. ബ്രിട്ടന്‍ നേരിടുന്ന 22 ബില്യണ്‍ പൗണ്ടിന്റെ ബജറ്റ് ചോര്‍ച്ചയ്ക്ക് എല്ലാ രംഗത്ത് നിന്നും അധിക പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഹോളിഡേ ടാക്‌സ് ഉയർത്തിയത് എന്ന ന്യായീകരണമാണ് ട്രഷറി വക്താവ് നല്‍കുന്നത്. രാഷ്ട്രീയക്കാരുടെയും ഭരണകര്‍ത്താക്കളുടെയും പിടിപ്പ് കേടു കൊണ്ട് സംഭവിച്ച വരുമാന ചോര്‍ച്ചയ്ക്ക് ഒടുവില്‍ ജനങ്ങള്‍ പിഴ നല്‍കേണ്ട സാഹചര്യമാണ് നിലവിൽ യുകെയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *