വിഴിഞ്ഞത്ത് വരാൻ പോകുന്നത് നിരവധി തൊഴിലവസരങ്ങൾ; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: വിഴിഞ്ഞത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികളൊരുക്കി സംസ്ഥാന സർക്കാർ. വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാകുന്നതിനൊപ്പം തന്നെ അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ മുന്നോടിയായി ‘വിഴിഞ്ഞം കോൺക്ലേവ് 2025’ നടത്തും.

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള 300 പ്രതിനിധികൾ കോൺക്ലേവില്‍ പങ്കെടുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. തിരുവനന്തപുരത്ത് കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ജനുവരി 28, 29 തിയതികളിലായി നടക്കുന്ന കോൺക്ലേവിൽ അൻപതിലധികം നിക്ഷേപകരും പങ്കെടുക്കും.

വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാകുന്നതിനൊപ്പം അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കോൺക്ലേവിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആഗോള നിക്ഷേപക മാപ്പിൽ ഇടംനേടാൻ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോൺക്ലേവിൽ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുമുള്ള തുറമുഖങ്ങളുമായി ബന്ധപ്പെട്ട് വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ പങ്കാളിത്തം കോൺക്ലേവിൽ ഉറപ്പാക്കിയിട്ടുണ്ട്. തുറമുഖാനുബന്ധ വ്യവസായങ്ങൾക്കൊപ്പം മറ്റ് മേഖലകളിലേക്കുകൂടി നിക്ഷേപം സമാഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിന് ഈ കോൺക്ലേവിലൂടെ സാധിക്കും. കെഎസ്‌ഐഡിസി, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എന്നിവ ചേർന്ന് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വിവിധ വിഷയങ്ങളിലുള്ള പാനൽ ചർച്ചകൾ, വ്യവസായ രംഗത്തെ പ്രമുഖൾ പങ്കെടുക്കുന്ന ചർച്ചകൾ, പ്രസന്റേഷനുകൾ തുടങ്ങിയവ കോൺക്ലേവിന്റെ ഭാഗമായി നടത്തും. കേരളത്തിനകത്തുള്ള കമ്പനികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ നിക്ഷേപ സാധ്യതകളും കോൺക്ലേവിൽ വിശകലനം ചെയ്യും. നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നവർക്ക് മാർഗനിർദ്ദേശം നൽകുന്ന സെഷനുകൾ, ബിസിനസ് ലീഡർമാരുമായി പ്രതിനിധികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരം തുടങ്ങിയവയും കോൺക്ലേവിന്റെ സവിശേഷതകളാണ്.

സംസ്ഥാനത്ത് വലിയതോതിൽ നിക്ഷേപം കൊണ്ടുവരുക മാത്രമല്ല തുറമുഖം നേരിട്ട് ഒരുക്കുന്നതിന്റെ പതിന്മടങ്ങ് തൊഴിൽസാധ്യതകളാണ് അനുബന്ധവ്യവസായങ്ങളിലൂടെ ഉണ്ടാകാൻ പോവുന്നത്. ഇതേപ്പറ്റി പ്രാദേശിക സമൂഹങ്ങളെ ബോധവൽക്കരിക്കുന്നതിനും എല്ലാവരേയും ഉൾക്കൊള്ളുന്ന മാതൃകയാക്കി വിഴിഞ്ഞത്തെ വളർത്തിയെടുക്കാനുമുള്ള ശ്രമങ്ങൾക്ക് കോൺക്ലേവിൽ തുടക്കമാകും. കോൺക്ലേവിനു മുന്നോടിയായി തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിലും അദാനി വിഴിഞ്ഞം പോർട്‌സിന്റെ ആഭിമുഖ്യത്തിലും ‘ട്രിവാൻഡ്രം സ്പീക്‌സ്’ എന്ന പേരിൽ രണ്ട് പരിപാടികൾ വരുംദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *